Monday 11 January 2021

ആർക്കിമിഡീസിന്

ആർക്കിമിഡീസിന് ഭൂമിയെ പൊക്കാൻ 

ഉത്തോലകം കിട്ടിയില്ലല്ലോ 

എന്നതാണെന്റെ വേദന

.....

ഉത്തോലകങ്ങളെക്കുറിച്ചുള്ള

ക്ലാസ്സിനിടയിലാണ്

എന്റെ മുലക്കണ്ണുകൾ 

ഭൂഗുരുത്വം മറന്നുയർന്നുപോയത്.

ഷർട്ടിന്റെ കോളറിലോ

മുടിയുടെ ചുരുളിലോ 

അത് പെട്ടില്ല.

ജനലഴിയിലൂടെ 

ഏതോ അദൃശ്യവിമാനത്തിന്റെ കണ്ണുകളായി പാഞ്ഞുപോയി


ആർക്കിമിഡീസെന്റെ നെഞ്ചിൽ ചവിട്ടി.

ഭൂമിയെ ഉയർത്താനുള്ളയുത്തോലകത്തിന്റെയാണി ഇതാ ഇതാ 

അതാ തെറിച്ചുപോകുന്നു.

ഞാനലറി


ആരാണയാൾ ആരാണയാൾ

കുട്ടികൾ ബഹളമായി.

ചിലർ കരഞ്ഞു.

ചിലർ കസേരകളും പുസ്തകങ്ങളും വലിച്ചെറിഞ്ഞു.


ആർക്കിമിഡീസ് ഇതൊന്നുമറിഞ്ഞില്ല.

അയാൾ ഭൂമിയെ ഉയർത്താനായുള്ള

ചാട്ടത്തിലാണ്..

ഓ..എത്ര ദൂരം അയാളിങ്ങനെ ചാടും,

പ്രകാശത്തിന്റെ മുടിമറപറ്റും.

കുട്ടികൾ ചോദിച്ചു.

എനിക്കറിഞ്ഞുകൂടാ..

ഞാനെന്റെ മുലക്കണ്ണുകളിരുന്നിടം തടവി.


അയാൾ അയാളുടെ ആർക്കിമീഡിയൻ ചാട്ടത്തിന്റെ 

നടുവിൽ വച്ച്

നിന്റെ മുലക്കണ്ണുകളെ കണ്ടുമുട്ടിയെങ്കിലോ..

അയാൾ അവരെ നുകർന്നാൽ

ഭൂമിയുടെ ഗതി തന്നെ മാറി.

ഒരു കുട്ടി ബെഞ്ചിൻമേൽ കയറിനിന്നു പറഞ്ഞു.


അയാളുടെ ഈ ഒളിച്ചുകളി

ഇവളെയും നമ്മളെയും ഇരുട്ടിലാക്കുകയേ ഉള്ളൂ.

ഇവൾക്കും നമുക്കും ഭാരം കൂടുന്നു

അയാളാകട്ടെ വർഷങ്ങളായുള്ള പാച്ചിലിലുമാണ്.

ഏത് ഭൂമിയ്ക്കാണ് ക്ഷമയുള്ളത്.

ആരോ എന്നെച്ചൂണ്ടിപ്പറഞ്ഞു.


ആർക്കിമിഡീസ് ......

ഇതാ ഇവിടെ നോക്കൂ....

ഇവളുടെ നെഞ്ചിൽ നോക്കൂ..

ഇവിടെയാണ് ഭൂമിയെ ഉയർത്താനുള്ള ധാരം..

ഇവിടെ യത്നിക്കൂ..


എനിക്കു കരച്ചിൽ വന്നു


നീ മണ്ടിയാണ് 

നിനക്ക് മുലക്കണ്ണുകൾ നഷ്ടമായിരിക്കുന്നു,

നിന്റെ പറന്നുപോയ 

മുലക്കണ്ണുകൾക്ക്

ആർക്കിമിഡീസിനെ കണ്ടെത്താനാവില്ല.

പ്രകാശത്തിന്റെ മുടി ഇരുണ്ടതായിരിക്കില്ലെന്നനിന്റെ കണക്കുതെറ്റി.

അയാൾ അന്ധനായിരിക്കണം,നീയും


എന്റെ നെഞ്ചു വേദനിച്ചു..

..

ഉത്തോലകങ്ങളെപ്പറ്റിയുള്ള

എന്റെ ക്ലാസ്സ് പരാജയപ്പെട്ടു.

ഭൂമിയെ ഉയർത്താൻ

ആർക്കിമിഡീസിന് കഴിഞ്ഞില്ല.

എന്റെ മുലക്കണ്ണുകൾ 

തിരിച്ചുവന്നതുമില്ല.

Sept 2020

Thursday 1 October 2020

വെള്ളംകളി

 വെള്ളത്തിൽ ആരുടെ പ്രേതാണോ..

വെള്ളംതന്നെ ഒരു പ്രേതാണോ..


ആകെ ലീലയാണ്.

അതിനെല്ലാം അറിയാം 

അകവും പുറവും അറിയാം.

ചൂളിനിൽപ്പാണ് ഞാൻ.


കുളിക്കുമ്പോഴാണ് കേളി കൂടുതൽ

അതിന്റെ മുണ്ടഴിച്ചുള്ള കളി കാണണം.

വെള്ളമായിപ്പോയില്ലേ എന്തു ചെയ്യാൻ

പിടിച്ചൊന്നു ഞെരടാൻ പോലും വയ്യ.


എങ്കിലും ഞങ്ങൾ സെറ്റ് ആണ്

അതിന്റെയോരോ കോലവും കോലക്കേടും 

തുള്ളലും തള്ളിച്ചയും.

പ്രേമമൊന്നുമില്ല..പ്രേതമല്ലേ..

പേടിയായിട്ടുമല്ല.

രസമൊക്കെത്തന്നെ

എങ്കിലും..


പ്രേമമാണോ എന്നതു ചോദിച്ചാലോ

ചോദിക്കുമോ

ചോദിച്ചെങ്കിൽ..

അയ്യോ

കുളിരുന്നു


Sep2019

അസ്വാഭാവികമായ ഒരു സംഭവം

അസ്വാഭാവികമായി തോന്നാമെങ്കിലും

ഇതു സംഭവിച്ചതാണ്.

ഒരിക്കൽ ഞാനൊരു പെൺകുട്ടിയെ കണ്ടു.

അവൾ മൂന്നാലു ചെടിച്ചട്ടികളിൽ ചെടികൾ വളർത്തി.

ഓരോന്നിന്റെ ഇലവാടുമ്പോഴും 

വേരഴുകുമ്പോഴും സങ്കടപ്പെട്ടു.

ചില ചെടികൾ ചാവുമ്പോൾ നിലവിളിച്ചു.

അവളെ ഞാൻ രഹസ്യമായി സ്നേഹിച്ചു.

അതിനാൽ ഞാനും ഒരു ചെടി നട്ടു.

ഒന്നാംദിവസം ഞാനതിനോട് മിണ്ടുകേം

ഇതാ എന്റെ ഏകാന്തതയിൽ ഒരു കൂട്ട്

എന്ന് പരസ്യപ്പെടുത്തുകയും 

സന്തോഷിക്കുകയും ചെയ്തു.

പക്ഷെ ജനലോരമിരുന്ന് ആ ചെടി 

എന്റെ ദേഹത്ത് 

രഹസ്യവലകൾ പതിപ്പിക്കുകയായിരുന്നു.

മുറിയിലേക്ക് കയറുമ്പോഴൊക്കെയും

എനിക്ക് നഗ്നതാബോധമുണ്ടായി.

അതിന് വെള്ളമൊഴിക്കുമ്പോൾ 

ഞാൻ മൗനം പാലിച്ചു.

 

അതിനു മഞ്ഞ ഇലകളും അഴുകിയ വേരുകളും ഉണ്ടായി.

ചിലപ്പോൾ ഞാനതിനെ പാലിക്കുകയും ചിലപ്പോൾ കഠിനമായി കോപിക്കുകയും അസ്വസ്ഥപെടുകയും ചെയ്തു.

അങ്ങിനെയിരിക്കെ ഒരു പെണ്ണാട് 

ഒരു ശിശുവിനെ വളർത്തുന്നതായി 

ഞാൻ സ്വപ്നം കണ്ടുവന്നു.

ഒരു ദിവസം ആട് ഞങ്ങളുടെ ഫ്ലാറ്റിന്റെ പതിനാറ് നിലകളും 

ചാടിക്കയരുന്നതായും

അവിടെ നിന്നു ചാടി ചാവുന്നതായും ഞാൻ കണ്ടു.

അതുകഴിഞ്ഞഞ്ചാറു ദിവസം കഴിഞ്ഞ്

ഞാനാ എരണംകെട്ട പൂച്ചെടി ചട്ടിയോടെ

പതിനാറാം നിലയിൽനിന്നു താഴേക്കിട്ടു.

അതിന്റെ ചാവ് എന്നെ ഇക്കിളിപ്പെടുത്തി.

ഞാൻ നന്നായി കുളിച്ചു,ചട്ടിയിരുന്നിടം വൃത്തിയാക്കി 

ടോംക്യാറ്റിന്റെ പ്രതിമ വച്ചു.

പിറ്റേദിവസം ശിശുവിനെ വളർത്തുന്ന പെണ്ണാട്

പാതിനാറാം നിലയിൽ നിന്നു പറക്കുന്നതായുള്ള

സുന്ദരസ്വപ്നവും കണ്ടു.

നിങ്ങൾക്കറിയുമോ

അന്ന് പുലർന്നപ്പോൾ ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിൽ നിന്നു ചോരയിൽ കുതിർന്ന് കയ്യും കാലുമൊടിഞ്ഞുചത്തുപോയ ഒരാടിനേയും

എന്റെ മുറിയിൽ നിന്നു ഉറങ്ങുന്നനിലയിൽ മരിച്ചുകഴിഞ്ഞനേകം ദിവസമായ ഒരു ശിശുവിനേയും

ആളുകൾ കണ്ടെത്തി

ഇതൊക്കെ വളരെ അസ്വാഭാവികമായി തോന്നാമെങ്കിലും

ഇതൊക്കെ ഇങ്ങനെതന്നെ നടന്നതാണ്.


Sept29,2020


Friday 1 June 2018

ഞാൻ കരയുമ്പോൾ
എന്റെ ബെഡിലിരുന്ന്
ഒരു പ്രേതം പെടുക്കുന്നു.
പച്ച നിറത്തിൽ..
എനിക്കെഴുന്നേറ്റ് പോണംന്നുണ്ട്
ഒന്ന് കുളിക്കണം ന്നുണ്ട്
പെടുക്കുന്ന പ്രേതത്തിന് പോലും
ഞാനെഴുന്നേറ്റ് പോണംന്നുണ്ട്
ഞാൻ വീണ്ടും വീണ്ടും കരയുന്നു
പ്രേതം വീണ്ടും വീണ്ടും പെടുക്കുന്നു
എനിക്ക് പറങ്ക്യണ്ടി ചുട്ടതുതിന്നണം..
വള്ളിച്ചാട്ടം ചാടണം..
പാടണം..
എനിക്കീ പച്ചമൂത്രത്തീന്നു പോണം
എന്റെ വീട് ബെഡിന് പുറത്താണ്..
എന്റെ കണ്ണും മൂക്കും
പ്രേമവും
എന്റെ കടലും
ബെഡിന് പുറത്താണ്.
ഇവിടെക്കിടന്നുകിടന്ന്
ഞാനൊരു നാരങ്ങയായി
എന്റെ ഹൃദയം ഒരു പച്ചത്തവളയായി പുറപ്പെട്ടുപോയി
എന്റെ പ്രേതമേ..
..
പെടുത്ത്പെടുത്ത്അതിന്റെയൂപ്പാട് വന്നു
അതിനു കരച്ചിലും വന്നു
ഞങ്ങളിപ്പോ വെറും കടലാണ്
പച്ചക്കടൽ

Monday 14 May 2018

എനിക്കെന്റെ ബൂബി
എങ്ങിനെ കളഞ്ഞുപോയി
എന്നിനിക്കാണുമ്പോൾ
നീ ചോദിക്കുമായിരിക്കാം.

എന്റെ ബൂബിയിൽ
ഒരു കിളിയിടിച്ചു.

നിന്റെ ക്യാരറ്റിൽ കിളിയിടിച്ച
അതേ നേരത്ത്.
അതെ,
അതേ കിളിയിടിച്ചു.

നിന്നെക്കാൾ പലതും
പണ്ടേ എനിക്കറിയാവുന്നതുകൊണ്ട്
നിന്റെ ക്യാരറ്റെവിടെ
എന്ന് ഞാൻ ചോദിക്കില്ല.

കിളിയിടിച്ച
ചിതർച്ച
ഭൂമിയെ പരത്തി ഒരു പ്ലേറ്റാക്കി

അത് കൊണ്ട് നിന്നെ എവിടിരുന്നും
എനിക്ക് കാണാം

എന്നെ നിനക്കും കാണാമല്ലോ
അല്ലേ

Friday 23 February 2018

സ്റ്റേക്കോപ്പ

ഒന്നാമത്തെ നിലയിലുള്ള
എന്റെ പൂച്ചെടിയിൽ
അഞ്ചാമത്തെ  വെള്ളറോസാ വിരിഞ്ഞപ്പോഴാണ്  ഫ്ലാറ്റിന് ഒൻപതാമത്തെ നിലയുണ്ടായത്.

ഒന്ന് മുതൽ ഒൻപത് വരെ എന്നത്
എന്റെ അഞ്ചു വെള്ളറോസകളാണ്.
ഓരോ നിലയും എന്റെ ഒന്നൊന്നര വെള്ളറോസയാണ്..

ഗോവണിയുടെ ഓരോ പടിയിലും
ഓരോ ഇതളിട്ടെണ്ണുന്നത്
വലിയ മെനക്കേടാണ്..
അതിനാൽ
ഓരോ നിലയിൽ നിന്നും
നമ്മുടെ കുഞ്ഞുങ്ങളെയോ
അവരുടെ പാവകളെയോ
താഴേയ്ക്കിടുന്നുണ്ട് ഞാൻ.
ഒന്നൊന്നര ഇതളുകളായി
വെള്ളറോസാ  കൊഴിയുന്നുമുണ്ട്..
വെള്ളറോസാ ഇതൊക്കെ ശരിയായി എണ്ണുന്നുണ്ട്..
എന്നാൽ വെള്ളറോസാ
ഹൃദയമിടിപ്പ് എണ്ണുന്നില്ല..

അസ്സൽ ഒരു സ്‌റ്റെതെസ്കോപ്
എന്താണില്ലാത്തത്?
നിന്റെ ദേഹം
ഒരു സിലിണ്ട്‌റിക്കൽ സ്‌റ്റെതെസ്കോപാണ്..
നിന്റെ ക്ലോക്കിൻമണ്ട ചെരിച്ചുതുറന്ന് ,
അതിലേക്ക്
ജീവനുള്ള പൂവൻകോഴികളെ ഇടുന്നുണ്ട് ഞാൻ.
അവറ്റയുടെ ഹൃദയമിടിപ്പ് എണ്ണണം..

നിന്നെ ഞാൻ സ്‌റ്റെതെസ്കോപ് എന്ന് തികച്ചു വിളിക്കില്ല..
നീ ഹൃദയമിടിപ്പ് ശരിക്കെണ്ണാൻ പോകുന്നില്ല, എന്നെനിക്കറിയാവുന്നകൊണ്ടാണത്..
ഞാൻ നിന്നെ സ്റ്റേക്കോപ്പ എന്ന് വിളിക്കും..
'ഓ സ്റ്റേ മൈ കോപ്പ ..'  എന്നൊരുപാട്ട്
ചെവിയിൽ തിരുകി
നീ ഓടിപ്പോകില്ല എന്നുഞാനുറപ്പിച്ചുവയ്ക്കും

പൂവൻ കോഴികൾക്കുപകരം,
ഞാൻ താഴേക്കിട്ട നമ്മുടെ കുഞ്ഞുങ്ങളെ,
അവരുടെ പാവകളെ
കോപ്പയിലേക്കിടുകയാണ് നീ.

നീ ഹൃദയമിടിപ്പ് ശരിക്കെണ്ണാൻ പോകുന്നില്ല,
എനിക്കറിയാം.

നിന്റെ കാണാതായ അഞ്ചു സ്‌റ്റെതെസ്കോപ്പുകൾ,
നിന്റെ കാണാതായ അഞ്ചു വെള്ളക്കോട്ടുകൾ,
അഞ്ചു വെള്ളറോസകളായി
ഒൻപതിനെ അഞ്ച് എന്നെണ്ണുന്നു.

സ്റ്റേക്കോപ്പ സ്റ്റേ മൈ കോപ്പ
എന്ന പാട്ട്
കഴുത്തുമുറുക്കിയെന്റെ ചെവികളിലേക്ക് കയറിപ്പോവുന്നു.
സ്റ്റേക്കോപ്പ എന്റെ കഴുത്തുതൊട്ട് മിടിപ്പെണ്ണുന്നു.
സ്റ്റേക്കോപ്പ നീയൊന്നും ശരിക്കെണ്ണാൻ പോകുന്നില്ല
Dec 31, 2017


എന്റെ കാമുകിക്ക് വാലുണ്ടായിരുന്നു
എന്നത് സത്യമാണ്.
ഞാനവളുടെ മുടിപിന്നൂരുമ്പോഴും
ബ്രാഹൂക്കഴിക്കുമ്പോഴും
അവളതു വിദഗ്‌ധമായുപയോഗിക്കയും ചെയ്യും.

എന്റെ കാമുകിക്ക്
വളരെ നീണ്ടവാലുണ്ടായിരുന്നു
എന്നത് സത്യം തന്നെയാണ്.
അവൾ ചിരിക്കുമ്പോഴും കരയുമ്പോഴും
അതിന്റെ ചുരുളഴിയുകയും
നിവരുകയും ചെയ്യും.
മിക്ക വൈകുന്നേരങ്ങളിലും
ഞങ്ങൾ ആദവും ഹവ്വയുമാകുന്നതും
മറ്റൊന്നുംകൊണ്ടല്ല.
അവളുടെ വാൽ  യുഗാന്തരരതിപരിണാമപരീക്ഷണങ്ങളിലേക്കുള്ള
ഞങ്ങളുടെ പാസ്സ്പോർടായിരുന്നു.
അവളുടെ പെണ്ണുടുപ്പുകൾക്ക് അതിനെയൊളിപ്പിക്കാൻ വളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്.

അവളുടെ വാൽ അതിന്റെ വളർച്ചാനിരക്കിൽ
അഭൂതപൂർവമായ പുരോഗതി കാണിക്കുകയും
അവൾക്കതിനെ ചുരുട്ടിവയ്ക്കാനൊരിടം
ഭൂമിയില്ലാതിരിക്കുകയുമായപിന്നെയാണ്
ഞങ്ങളുടെ ഏദൻതോട്ടത്തിൽ
കാലാവസ്ഥ മോശമാകുന്നത്.
അവളെനിക്ക് തൊട്ടതിനും പിടിച്ചതിനും
ബ്രേക്കപ്പ്ഭീഷണികൾ തരാൻ തുടങ്ങിയത്.

അതിനുമേറേ ശേഷമാണ് പള്ള പൊതിയെ ഈച്ചകളുമായി
അവളെ ഞാൻ മരക്കൊമ്പിൽ കണ്ടെത്തുന്നത്.
എന്റെ പെൺകുട്ടി ഒരു വലിയ പെൺപല്ലിയാണെന്ന്
അപ്പോഴേക്കും തെളിയിച്ചിരുന്നു.
മുറിവിൽ നിന്ന് ഒരു ചെറു വാൽകഷ്ണം
മുളച്ചുവരുന്നുണ്ടായിരുന്നു.

ഈച്ചയാട്ടാൻ ഒരു വാൽപോലുമില്ലാത്ത
പെൺജീവികളെ പ്രേമിക്കുന്നവരേ
നിങ്ങളോളം നിസ്സഹായരായി മറ്റാരാണുള്ളത്.



Jan 2018